Thursday, May 29, 2025

വീഴ്ച്ച

 അതിശയകരമായ ഒരു വീഴ്ച്ച 

അത് സംഭവിച്ചിരിക്കുന്നു. 

അരുതാത്തതെന്നോ അവിരാമമായി 

സംഭവിക്കുന്നതോ ആയിരുന്നില്ല അത്.  

എന്നിട്ട് ഒരുപാധിയും കൂടാതെ,മുന്നറിയിപ്പ് 

യാതൊന്നും ഇല്ലാതെ ഒരു വീഴ്ച്ച 

അത് സംഭവിച്ചിരിക്കുന്നു. 

മഴ വന്ന് തലയിൽ വീണു 

മാരികൾ കിന്നാരം പറഞ്ഞ്,

മേഘങ്ങൾ വാൾപയറ്റി നടത്തി, 

എന്നിട്ടും അതിന്നിടയിൽ മൗനത്തിനും 

വർത്തമാനത്തിനും ഒത്ത നടുവിൽ വെച്ച്

, ദുഃഖത്തിനും സന്തോഷത്തിനും ഇടയിലെ

 വിടവിലൂടെ ഒരു ദീർഘ വിലാപം പോലെ 

അത് സംഭവിച്ചിരിക്കുന്നു.

 ഒരു വീഴ്ച്ച- അത് എങ്ങനെ ചിന്തിച്ചാലും

 ഓർത്തെടുത്താലും ഓർക്കാപ്പുറത്ത്

 സംഭവിച്ചിരിക്കുന്നു.

കുഞ്ഞു കീറ്.

 ഒരു വെളിച്ചത്തിന്റെ കുഞ്ഞു കീറ് എന്നും അവൾ

 മറ്റാരും കാണാതെ ഹൃദയത്തിൽ ഒളിപ്പിച്ചിരുന്നു. 

ഒരു നരകത്തിന്റെ ഒരു കുഞ്ഞു നീലാകാശം 

എന്നും അവൾ ആ സാരി തലപ്പിൽ

 മറ്റാരും കാണാതെ കെട്ടിവെച്ചിരുന്നു. 

 ഒരു മന്ത്രമധുരിതമായ ഒരു ദിവ്യഗാനശകലം 

എന്തിനെന്നറിയാതെ ആവേശത്തോടെ 

അവളുടെ ചുണ്ടിൽ പറ്റി നിന്നത് 

ഇപ്പോൾ എനിക്ക് ഓർത്തെടുക്കാൻ ആവുന്നുണ്ട്.   

അസുഖകരമായ ഒരുപാട് ചലനങ്ങൾക്ക് ശേഷം 

വീണ്ടും വന്നു ചേർന്ന ഒറ്റപ്പെടലിൽ 

അവളുടെ വിഷാദം ഒരുതരി നാടൻ മഷിപ്പച്ച പോലെ

 എനിക്ക് ഒടിച്ചെടുക്കാവുന്ന വിധം വ്യക്തമാണ്. 

അതിരുകളിൽ നിന്നും വീണ്ടും കേൾക്കുന്ന

 സീൽക്കാരംഎന്തിന്റെതാകാം? 

ഒരു വേള വൃത്താകൃതി പൂണ്ട ഒരു ദുരിത ഓർമ്മയുടെ

 താളം പേറി വരുന്ന മഴക്കോൾ ആകുമോ?


തീ ഭരണി.

 ഒരു വേള നിദ്ര വലിച്ചെറിയുന്ന 

അവശിഷ്ടം ആകാം നാമൊക്കെ.    

ഒരു വേള ഏതോ പിരാന്തന്റെ പിറകുറുക്കൽ ആകാം

 നമ്മുടെ സനാതനമെന്ന് കെട്ടിപ്പിടിക്കുന്ന 

മൂല്യബോധങ്ങൾ ഒക്കെ.   

ഒരു കൺപീലി വെട്ടത്തിൽ കൊഴിയുന്നതാകാം

 നമ്മുടെ സിന്ദൂരം അണിയിച്ചു കൊണ്ടാടി 

നടക്കുന്ന പാതിവൃത്യ ബോധം പോലും.    

ഒരു നിമിഷത്തിൽ നമ്മെ ബാധിക്കുന്ന അടിമബോധത്തെ 

നാമിനി എന്തു പേരിട്ടു വിളിക്കും?.     

 കിനാവിന്റെ എല്ലാ വള്ളികളിലും ചുറ്റിയ സർപ്പത്തിന്

 ഈയിടെയായി നിന്റെ സീൽക്കാലമാണ് ലഭിച്ചിരിക്കുന്നത്.   

  അത്യഗാധമായ ഒരു അജ്ഞതയിൽ തലതല്ലി മരിച്ചു 

എന്റെ ആവേശ പടഹധ്വനികളെല്ലാം.  

 ഇനിയും പുറപ്പെടാൻ ആവാത്ത എന്റെ പ്രയാസങ്ങളെ, 

പ്രതിഭാസങ്ങളെ നിങ്ങൾ എന്നെങ്കിലും 

പുറപ്പെടും വേളയിൽ എന്നെ ഒന്ന് അറിയിക്കുക.   

 അപ്പോഴേക്കും ജീവനോടെ ഞാൻ ഉണ്ടാകാനായാൽ സമാധാനം. 

 ഒരുതരി സ്നേഹം കിട്ടാൻ നിന്റെ ജന്മത്തിന്റെ 

പടിവാതിൽക്കൽ എത്ര തല തല്ലിയിരുന്നു യാചിച്ചു. 

 ഒരു മോഹം നീ ഇട്ടുതന്നതിന്  ഉത്തരവാദി 

അല്ലെന്ന് പിന്നെനീ കയ്യൊഴിഞ്ഞു. 

 എന്നെ ഒഴിഞ്ഞ ഒരു തീ ഭരണിയിലാക്കി  നീ നിലനിർത്തി.

Wednesday, May 28, 2025

ഒരു നുണ വിരിയുമ്പോൾ 
ഒരു കണ്ണീരു മുറിയുന്നു.
ഒരു സത്യം വിണ്ടു പോകുന്നു.
നാളെയിലേക്ക് പരന്നു
പോകേണ്ടും പരാഗങ്ങളെ 
വിഷക്കാറ്റു തിന്നുന്നു.
ഒരു നുണ വിരിയുമ്പോൾ 
ദൈവം കൈ വലിക്കുന്നു.
കാമുകി കണ്‍ തിരിക്കുന്നു .
ഒരു നുണയിൽ വെവ്വാതെ
നിന്നോടുള്ള എന്റെ സ്നേഹം 
മാനത്ത്‌ ചിറകു വിടര്ത്തി
പറക്കുന്നു.

കാവൽക്കാർ

 നിരന്തരമായ ഒരു അദ്ധ്യായനം അതിനു

 പുറകിൽ എന്തായാലും നടന്നിട്ടുണ്ടാകും.   

നിരന്തരമായ ഒരു കണക്കുകൂട്ടൽ 

എന്തായാലും അതിൽ ഉണ്ടായിട്ടുണ്ടാകും.  

  വെറുതെ വെറും വെറുതെ അത് അങ്ങനെ 

സംഭവിക്കുമെന്ന് ആര് കരുതും?    

 തിങ്കളും വെള്ളിയും കൂട്ടി

 ശനി കുറച്ചാൽ ഞായർ കിട്ടുമോ?  

 കിനാവിൽ നിന്ന് കണ്ണീര്

 കുറച്ചാൽ എന്താണ് കിട്ടുക?  

  മുദ്രയില്ലാതെ മുദ്രണം ചെയ്യപ്പെട്ടു

 പോയി നമ്മുടെ സ്നേഹങ്ങളൊക്കെ. 

 അഹന്തയിൽ പെറ്റു പെരുകിയ 

കുഞ്ഞുങ്ങളെ പോറ്റാൻ ആരുണ്ട് 

ഇവിടെ ഇനി ബാക്കി?.

  നിർദയമായ ഒരു സ്വകാര്യം ഇപ്പോഴും

 കാതിൽ വന്ന് അടിയുകയാണ്.     

 മരണമല്ല ജീവിതമല്ല അതിനിടയിലെ 

ഈ നിമിഷമാണ് പ്രശ്നം-   അതാണ് സത്യം.

.    അതിലാണ് നരകവും സ്വർഗ്ഗവും കുടിയിരിക്കുന്നത്.     

 ദൈവവും പിശാചും അതിന് കാവൽക്കാർ

Thursday, May 22, 2025

എങ്ങോട്ട്?

 അതെ ശരിയാണ്, 

അഗാധമായ ഒരു ഓർമ്മ പിശകിൽ 

എന്റെ വഴികൾ ഓരോന്നും 

അടഞ്ഞുപോയിരിക്കുന്നു.     

 അനുവാദമില്ലാത്ത വിനാഴികകൾ

 അനവരതം വന്നടിയുകയാണ്.

 അഗാധമായ ഒരു വേദനയിൽ 

ഞാൻ തീരെ തീരെ

 ഇല്ലാതാവുക തന്നെയാണ്. 

അശരീരികളുടെ ലോകത്ത് 

എന്നെ തനിച്ചാക്കി അവൾ 

കടന്നുപോയത് എങ്ങോട്ട്?

......................

അഗാധമായ ഒരു വീഴ്ചയിൽ എന്റെ

 ജന്മനാശി മുഴുവൻ തകർന്നു പോയിരിക്കുന്നു. 

ഒരൊറ്റ കുതിപ്പിൽ തീരാവുന്ന ദൂരങ്ങളാണ് 

അവളുടെ ഒറ്റനോട്ടത്തിൽ പല ജന്മം പിന്നോട്ട് പതിച്ചത്. 

  ഒരു നേർരേഖ ഇല്ല എന്റെ വഴികളിൽ. .

ഒരു ഗണന  പട്ടികയിലും അത് തിട്ടപ്പെടുത്താൻ ആവില്ല. 

നിശ്ചയം ഇല്ലാത്ത നിരാമയമായ

 ഒരു ഏകാന്ത സ്പന്ദം പോലെ നിരഹങ്കാരമായി 

നിരാശ്രയമായി നിത്യ വീചികളിൽ തലതല്ലി

 തിരയിളക്കി അടങ്ങിനിർത്താത്ത രോദനമോ, 

ഒടുങ്ങാത്ത തേർവാഴ്ചയോ ഒന്നിലും

 അലിയാത്ത വേവലാതി ആയോ 

ഞാൻ ഒടുങ്ങുന്നതിൽ നിങ്ങൾ ഇനിയും അത്ഭുതപ്പെടരുത്.


വിരളം

 അതിർത്തി അടരുന്ന 

പിടക്കൽ നെഞ്ചിൽ.   

ഒരു വിഷാദമാകാൻ ഇടയില്ലാത്ത 

ഒരു വല്ലായ്മ വഴിവക്കിൽ 

എന്നെ കണ്ടു കൂടെ കൂട്ടി.   

നിർത്തിയിട്ടിരിക്കുന്ന തീവണ്ടി 

തൊട്ടുമുമ്പ് അരച്ചിരുന്നു 

ഒരു വിപ്ലവ ശിരസ്സിനെ. 

 കൊതിയായിട്ട് പാടില്ല നിന്നോട്. 

മരണം കയ്ക്കും പോലെ 

നിന്നെ മണത്തിട്ട് പാടില്ല. 

ഒഴിച്ചു കളയട്ടെ ഈ ഗ്ലാസിലെ വെള്ളം, 

നിശയിലെത്തും അനാഥാത്മാക്കൾ 

ദാഹിച്ചു പണ്ടാരടങ്ങി പോട്ടെ. 

ദിവ്യമായ ഒരു സ്നേഹത്തിൽ തട്ടി

 ഉടയണമെന്നുണ്ട് എന്റെ  ജീവിതം. 

നിരർത്ഥകതയുടെ ഈ പെരുവഴിയിൽ 

അതിനു സാദ്ധ്യത എത്ര വിരളം.

Wednesday, May 21, 2025

ധൃതി

 ഒരിക്കൽ എന്നിൽ നിന്ന് പറന്നു പോയ 

ജീവൻ എന്നെ കാണാൻ വന്നു.  

ആനയും അമ്പാരിയും ഇല്ലാതെ

 ആളും ആലവട്ടവും ഇല്ലാതെ  

എങ്ങിനെ ആനയിക്കും 

എന്നറിയാതെ ഞാൻ വട്ടം കറങ്ങി.   

    നിരാലമ്പമായ മോഹങ്ങൾ താലവട്ടം  പിടിച്ചു.   

  നിർദയമായി കൊഴിഞ്ഞ അവസരങ്ങൾ കാഹളമൂതി.

    നിസ്തുലമായ പ്രണയങ്ങൾ കൈകൊട്ടി പാടി. 

 നിരവധി മോഹങ്ങളുടെ പൂമാലകളാണ് 

അവരാ ജീവനെ അണിയിച്ചത്.   

കൗതുകം പൂണ്ട ആ ജീവൻ 

അധികം നോക്കി നിൽക്കാതെ, 

വന്നിടത്തേക്ക് തന്നെ മടങ്ങാൻ 

എന്തിനാകും ധൃതി കൂട്ടിയിട്ടു ണ്ടാവുക.??


Tuesday, May 20, 2025

തിരയുന്നത്.

 ഒരു വേള നിശ്ചിതമായ ഒരു അറിവ് 

 എന്റെ ഗ്രന്ഥികളിൽ 

ചലനമുണ്ടാക്കിയേക്കാം.  

   നിദ്രകളുടെ അതിപ്രസരത്തെ 

അത് അതിജീവിച്ചേക്കാം.  

നിരന്തരം വേട്ടയാടുന്ന വേദനകളെ അത് 

തൽക്കാലത്തേക്ക് എങ്കിലും ഒഴിച്ച് നിർത്തിയേക്കാം.   

 എല്ലാത്തിലും അഹങ്കാരപൂക്കൾ കണ്ടെത്തുന്ന

 നിങ്ങളുടെ വിദ്യ  ഇനി എന്നടുത്ത് വിലപ്പോകില്ല.  

  ഒരു നിരന്തര സമരമായി  ജീവിതം ഒടുങ്ങി

 തീരുന്നതിൽ എനിക്ക് കുണ്ഠിതമോ വിഷമമോ ഇല്ല. 

 എന്തെന്നാൽ ദൈവം എഴുതാൻ മറന്നുപോയ

 ഒരു പ്രണയലേഖനമാണ് ഞാൻ.  

   എന്റെ പ്രണയിനിയെ അതുകൊണ്ടാകാം 

ഞാനിപ്പോഴും ശൂന്യതയിൽ തിരയുന്നത്.


ദിനങ്ങൾ.

 പിടഞ്ഞോടുന്ന ദിനങ്ങൾ.     

ഇവയെ ഞാനെന്തു ചെയ്യും?    

  എന്റെ വരുതിയിൽ നിൽക്കുന്ന 

വിദ്യാർത്ഥികളല്ല അവർ.       

 നിറയെ കുസൃതി ,നിറയെ  പുഞ്ചിരി, 

നിറയെ കുഴക്കുന്ന ചോദ്യങ്ങളുമായി 

തെറിച്ചു തെറിച്ച് എന്നെ ഭ്രാമിപ്പിച്ച്

 ചിലപ്പോൾ എന്നെ ഒറ്റക്കാക്കി അവ 

എങ്ങോട്ടോ കുതറി പായുന്നു.  

ദിനങ്ങൾ -അവയോട് എനിക്ക് 

ഒരു സ്വകാര്യവും ഇനി പറയാനില്ല. 

കാരണം അവയുമായി 

എനിക്കിന്ന് ഒരു ബന്ധവുമില്ല.          

എന്നെ അവ കാണുന്നു പോലുമില്ല.    

    അഥവാ ദിനങ്ങൾക്ക് വേണ്ടതായാൽ 

നാം ജീവിതത്തിനും വേണ്ടതാകുമോ??.


സാരി

 ഒരു നിലാവിനെ കൊണ്ട് എനിക്ക്

 നിന്നെ ഒരു സാരി ഉടുപ്പിക്കണം. 

ഒരു നക്ഷത്ര തുണ്ട് കൊണ്ട് പൊട്ടുതൊടീക്കണം.  

 ചന്ദ്രികയെടുത്ത് നിന്റെ മുടിയിൽ തിരുകണം.   

വാരിപ്പുണർന്ന് കോടമഞ്ഞിന്റെ

 കുളിരു മുഴുവൻ കോരി കുടിക്കണം.   

 നിന്റെ ജലാസാന്നിദ്ധ്യമുള്ളിടത്തൊക്കെ 

എനിക്കു പരന്നൊഴുകണം.

ആകാശത്തെരുവിൽ നിൽക്കുന്ന 

ദൈവത്തിന്റെ തോണിയിൽ 

നമുക്കൊന്നിച്ച് കയറണം.      

കാണാ സായൂജ്യസാമ്രാജ്യങ്ങൾ കീഴടക്കണം.


അന്ന് തൊട്ട് .

 നീ മിണ്ടാതായ അന്ന് തൊട്ട് 

വാടിപ്പോയി ആശകൾ പ്രതീക്ഷകൾ.    

  നിതാന്ത ജാഗ്രതകൾ തല കുമ്പിട്ടു.

   മഹാമോഹങ്ങൾ പടിയിറങ്ങി.  

   എന്റെ പ്രണയാശ്രയങ്ങൾ 

പ്രാണൻ നഷ്ടപ്പെട്ടു നിശ്ചലമായി.   

 ഒരു മഹാ സായൂജ്യ ഉത്സവമായിരുന്നു 

ആ സുന്ദര ദിനങ്ങൾ നിമിഷങ്ങൾ.   

    എന്തിനായ് അത് എന്നിൽ നിന്നും 

തെന്നി അടർന്നുപോയി.   ?        

ഒരു വേള ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ 

  ഞാനാ പിഴവുകൾ അടച്ച് വരണമാല്യം നീട്ടി

 സ്വന്തമാക്കിയേനെ ആ സൗഭാഗ്യത്തെ.  

 അസുലഭത എന്നെ ഉമ്മ വയ്ക്കാനായുന്നു. 

   അലങ്കോലമാക്കപ്പെട്ട കാമനകൾ പ്രതികാരത്തോടെ

 എന്നുള്ളിൽ തിറയാട്ടം നടത്തുന്നു.  

എനിക്ക് എന്നെ തിരിച്ചറിയാനാവാ ത്ത വിധം 

എന്നിൽ വിള്ളൽ ഉണ്ടാക്കുകയാണ് ഈ ഒഴിഞ്ഞുപോക്ക്.      

     മാപ്പാക്കി എന്നെ  മാറോടണക്കണം. 

മാറ്റിനിർത്തി എന്നെ  ഈ മണ്ണിൽ നിന്നും പായിക്കല്ലേ. 

     അസുന്ദരമാകാം അപൂർണ്ണമാകാം  

ഒട്ടുമേ ഒരുമയും ഇല്ലായിരിക്കാം.  

    എങ്കിലും നീ എന്റെ ഏക അഭിനിവേശം.  

അഭിലാഷ സർവ്വസ്വം. 

 തിരയടങ്ങാത്ത എന്റെ തേടലേ,,

 ചിറകൊടി ച്ചെന്നെ ചിതയിലാഴ്ത്തല്ലേ.!


Monday, May 19, 2025

അതിര് .

 ഒരു അതിരില്ലാത്ത അതിര് .

  ഒരു പതിരില്ലാ കതിര്. 

  വസന്തം പിഴിഞ്ഞ അഴക്.      

   നിർദ്ദയമായ തേടലിനൊടുവിലെ മരണം.  

    ഒന്നിലും തൊടാതെയുള്ള ഒരിടപെടൽ.   

  നിസ്സഹായത കയറിൽ തൂങ്ങിയ നിരർത്ഥകത.  

  അനുയോജ്യമായ വർണ്ണങ്ങൾ നിങ്ങൾക്ക്

 പെറുക്കിയെടുക്കാം ഈ ശ്മശാന

 ചെടി പൂക്കളിൽ നിന്ന്.  

അർത്ഥമില്ലാത്ത അർത്ഥഹേതു ഏതാണെന്ന് 

ഇപ്പോഴും ഞാൻ ചോദിക്കുകയാണ്?.

Friday, May 16, 2025

വെട്ടുകിളി.

 ഒരു നുണയിൽ നിന്നും ഉത്പാദിപ്പിക്കുന്ന

 കലഹങ്ങളെ എന്തു വിളിക്കും? 

നിരന്തരം നിലവിളിക്കുന്ന 

മോഹ ക്കുഞ്ഞുങ്ങളെ എന്തു വിളിക്കും?  

നിരാലംബ ദാഹങ്ങളുടെ പേക്കിനാവുകളെ എന്ത്? 

          അരുതാത്തതായ എന്തോ ഒന്ന് ഇപ്പോഴും

 തൊണ്ടയിൽ ഉത്തരമില്ലാത്ത ചൂണ്ടക്കുരുക്കിൽ. 

 നിഴലുകളുടെ അർമാദത്തെ

 വ്യസനങ്ങളുടെ ഒറ്റപ്പെടലുകളെ,

 സൗഹൃദങ്ങളുടെ അഴിയാകുരുക്കുകളെ 

എന്തു വിളിക്കും? 

പ്രണയമെന്ന പേരിൽ ആഘോഷിക്കുന്ന

 ഈ വെട്ടുകിളി പരപ്പുകളെ എന്ത്? 

 നിഷ്പക്ഷമായ പക്ഷപാതിത്തങ്ങളെ 

ഏതു ദൈവത്തിന്റെ മുമ്പിൽ 

നീതികരിക്കാനാകും? 

ഓർത്തു വെക്കാവുന്ന എന്താണ് 

ഇനിയും ബാക്കിയുള്ളത് ?.

കപടത

 ഒന്ന് അലമുറ കരയാവുന്ന സംഗതികൾ 

ഈ നിമിഷം എന്നിൽ നിറയുന്നുണ്ട്.  

പക്ഷേ ഞാൻ കരയുന്നില്ല.   

ഓർത്താൽ വിങ്ങിപ്പൊട്ടി ഒരു

 അലർച്ചയോടെ വീണു തേങ്ങാവുന്ന

 ദുഃഖഭാരം    ഉള്ളിൽ ഇരുമ്പുന്നുണ്ട്.  

പക്ഷേ എത്ര ഭദ്രമായി സ്നേഹസമ്പന്നനായി

  ശാന്തനായി ഞാൻ ഈ നിമിഷത്തെയും

 കടന്നു പോകുന്നു.  

നിങ്ങളോട് പതിവുപോലെ 

സുഖം അന്വേഷിക്കുന്നു. 

ആരോഗ്യം ശ്രദ്ധിക്കണമെന്നും

 ഉറക്കം വെറുതെ കളയരുതെന്നും 

ഉപദേശം തരും.  

എന്നിട്ട് ഒറ്റയ്ക്കാകുമ്പോൾ എന്നിലെ

 കൊടുങ്കാറ്റ് അമറുന്നത് ഞാൻ

 കേൾക്കുന്നുണ്ടെങ്കിലും 

ഒന്നും ഒരു ചെറു സുഷിരത്തിലൂടെ 

പോലും പുറത്തേക്ക് വരുന്നില്ല.  

എത്ര നിസ്സാരമായാണ് എത്ര നിസ്സീമമായ 

പരിപക്വതയോടെയാണ്  ഓരോ

 വളവിലും തിരുവിലും ഞാൻ 

പെരുമാറി കയ്യടി നേടുന്നത്.    

ഒരു അതിരറ്റ മോഹമുണ്ട്. 

എനിക്ക് ആർത്താർത്ത് കരയണം.  

 എനിക്ക് എന്റെ സ്നേഹം മുഴുവൻ 

തുറന്നുകാണിക്കണം.  

നഷ്ടപ്പെട്ട ഉറ്റവരെ പ്രതി വാവിട്ട് നിലവിളിക്കണം.

  എനിക്ക് ഒരു മനുഷ്യനാകണം. 

ഇപ്പോഴത്തെ എന്നെ എനിക്ക് പേടിയാകു ന്നു.  

ഈ നിസ്സംഗതയുടെ പുറത്ത് ഇയാൾ 

എന്തിന് ഇത്ര തിടുക്കപ്പെട്ട് ജീവിതം

 അണിയിച്ചൊരുക്കി മുന്നോട്ടു പോകുന്നു. 

 കപടത-കപടത-കപടത

ഇടം

 നിരന്തരം വേട്ടയാടുന്ന 

ഒരു മൃഗത്തിന്റെ പേര് പറയൂ?     

  നിർമ്മല സ്നേഹം.    

 നിരതിശയമായ നിരഹങ്കാര സാന്നിദ്ധ്യം?  

വാത്സല്യം.    

  അനുപമമായ ഒരു നിർവൃതി പൂവ്?     

തുള്ളാതെ തുളുമ്പുന്ന നിന്നോടുള്ള ഇഷ്ടം.  

 അറിയാതെ അറിഞ്ഞു എന്നിട്ടും

 അറിഞ്ഞില്ലെന്ന് നടിക്കുന്ന ആ ഒന്ന്? 

തൊട്ടാൽ വാടികൂമ്പുന്ന 

നിന്നോടുള്ള പരിഭവാനുരാഗം.    

 അസ്ത്രങ്ങൾ എയ്തെയ്ത്  അവസാനം 

അസ്പ്രിശ്യ ‌മായി അകറ്റിനിർത്തപ്പെടുന്ന 

ഒരു വേദനയുടെ പേര്?

   നിന്റെ മനസ്സിൽ എനിക്കുള്ള ഇടം.

എന്തുകൊണ്ടാകാം?

 എന്നെ തുറന്നു വിടുക എന്ന 

പ്രക്രിയയിൽ ഞാൻ എപ്പോഴും

 പരാജയപ്പെടുന്നത് എന്തുകൊണ്ടാകാം? 

 കഴിവുറ്റ ഒരു കിനാവായി അവളിപ്പോഴും

 മാറുന്നത് എന്തുകൊണ്ടാകാം?  

 നിരന്തരമായ ഒരു അർത്ഥ രാഹിത്യത്തിലേക്ക്  

 എന്തിനാണ് അവൾ എന്നെ ഇറക്കിവിടുന്നത്?   

അതിർത്തി പങ്കിടാൻ ആളില്ലാത്ത 

ഒരു പാഴ് കിനാവായി ഞാൻ 

ഇപ്പോഴും മാറുന്നത് എന്താണ്?


മരണവും ജീവിതവും,

 മരണവും ജീവിതവും തമ്മിൽ 

ചുംബിച്ചപ്പോൾ തെറിച്ചുവീണ

 എന്റെ ശുക്ലത്തിൽ നിന്ന് പൊട്ടി 

വിടർന്നു ഉണ്ടായി ഈ നക്ഷത്രങ്ങൾ, 

വേദനകൾ, വേർപാടുകൾ, 

പരിഭവങ്ങൾ, അലർച്ചകൾ, 

സ്വാധീനങ്ങൾ, സ്വാഭിമാനങ്ങൾ.         

  ജീവിതവും മരണവും പരസ്പരം 

തല്ലി പിരിഞ്ഞു പോയപ്പോൾ

   അണ്ഡകടാഹം ഞെട്ടി വിറക്കും പോലെ 

മലക്ക് യിസ്രായേലിന്റെ റൂഹ് എന്ന 

കാഹളത്തിലെ ഊതൽ കേട്ടു. 

                      ഞാൻ കൺതുറന്നു.    

  ജീവിതം പതിവുപോലെ...

.. വേദനകൾ പതിവുപോലെ ..

കണ്ടുമുട്ടലുകൾക്ക്

 പതിവ് രീതി.   

   ഹായ് ഹലോ സുഖമാണോ ?

ഇവിടെ ഭയങ്കര സുഖം!!


Sunday, May 4, 2025

തുടരുക എന്നത്

 അനന്തതയെ നോക്കി ഞാൻ വാണം അടിച്ചിട്ടുണ്ട്. 

 ഒരു കുഞ്ഞി കിളി പോലും അവിടെനിന്നും

 പറന്നു വന്നെന്നെ ഉമ്മ .വെച്ചിട്ടില്ല.   

ഒരു കിന്നാരവും പറയാൻ ഒരു ഇളം കാറ്റും

 തിരിഞ്ഞു നോക്കിയില്ല.   

അവളുടെ ഇടതൂർന്ന മുടിക്കാട്ടിൽ എന്റെ 

മുഖം ആകെ പടർന്നടിഞ്ഞ പോലെ.   

നിശ്ചലതയുടെ സുരഭി നിമിഷങ്ങളെ തരാൻ 

ഒരു ശുക്ലസ്ഖ ലനത്തിനും അപ്പോൾ ആയില്ല.   

 എന്നിട്ടും ചീ വീടുകൾ പറന്നകന്നിട്ടും  ,

 കിനാവുകൾ താളം തുള്ളിയിട്ടും  

മടുപ്പിന്റെ പിശാച് എന്നെ ആലിംഗനം 

ചെയ്തുകൊണ്ടേയിരുന്നു.   

 അറപ്പിന്റെ യക്ഷി എന്റെ രക്തം

 പാനം ചെയ്തു കൊണ്ടേയിരുന്നു.

അഗാധമെന്ന് കരുതാവുന്ന വിഡ്ഢിത്തങ്ങളിൽ 

നിന്നും എന്റെ മൗനത്തിന് ഇനിയും

 പിടഞ്ഞോടാൻ കഴിഞ്ഞിട്ടില്ല.   

തുടരുക എന്നത് മറ്റൊരു ഗതിയില്ലാ 

എന്നതിന്റെ മറ്റൊരു പേരാണ്.



Friday, May 2, 2025

ഇഷ്ടം

 അരൂപിയായ ഒരു ഇഷ്ടം, അതിന്റെ രേഖാചിത്രം 

 എനിക്കാവില്ല വരയ്ക്കാൻ. 

അതിന് ഉടുപ്പണിയിക്കാൻ പൊട്ടുകുത്താൻ 

കമ്മൽ ഇടീക്കാൻ എനിക്കറിയില്ല. 

ആത്മാവിലേക്ക് ഊറി കൂടിയത് ആയിരുന്നു അത്.

  എന്നെ പുണർന്ന് ദൈവത്തോളം

 ഉയർത്തി പുളകമണിയിച്ചത്.     

   ഒന്ന് തൊടാൻ ഒന്ന് ചുംബിക്കാൻ ആ ഇഷ്ടത്തിനെ..

..    എനിക്കിതുവരെ കഴിഞ്ഞില്ല. 

ആയുമ്പോഴേക്കും പറയുമ്പോഴേക്കും അത് 

ആവിയായി പിടി തരാതെ എനിക്ക് ചുറ്റും ഉലാവും. 

  അതിന്റെ രൂപം ഏതാണ്ട് നിന്റെ തന്നെ. 

അതിൽ അലിയാൻ കൊതിക്കാം എന്നല്ലാതെ 

ഒന്ന് ശരിക്ക് കാണാൻ പോലും എനിക്ക്  ആവതില്ല.  

 അരൂപിയായ ആ ഇഷ്ടം ഒരുവേള എന്നെ

 ഇവിടെ നിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ടാകും.. തുടരാനും. 

ആ ഇഷ്ടമെന്ന ഇന്ധനമാണല്ലോ ഇന്നെന്റെ 

കണ്ണിലും കവിളിലും നിറഞ്ഞു വഴിയുന്നത്.