Thursday, May 22, 2025

വിരളം

 അതിർത്തി അടരുന്ന 

പിടക്കൽ നെഞ്ചിൽ.   

ഒരു വിഷാദമാകാൻ ഇടയില്ലാത്ത 

ഒരു വല്ലായ്മ വഴിവക്കിൽ 

എന്നെ കണ്ടു കൂടെ കൂട്ടി.   

നിർത്തിയിട്ടിരിക്കുന്ന തീവണ്ടി 

തൊട്ടുമുമ്പ് അരച്ചിരുന്നു 

ഒരു വിപ്ലവ ശിരസ്സിനെ. 

 കൊതിയായിട്ട് പാടില്ല നിന്നോട്. 

മരണം കയ്ക്കും പോലെ 

നിന്നെ മണത്തിട്ട് പാടില്ല. 

ഒഴിച്ചു കളയട്ടെ ഈ ഗ്ലാസിലെ വെള്ളം, 

നിശയിലെത്തും അനാഥാത്മാക്കൾ 

ദാഹിച്ചു പണ്ടാരടങ്ങി പോട്ടെ. 

ദിവ്യമായ ഒരു സ്നേഹത്തിൽ തട്ടി

 ഉടയണമെന്നുണ്ട് എന്റെ  ജീവിതം. 

നിരർത്ഥകതയുടെ ഈ പെരുവഴിയിൽ 

അതിനു സാദ്ധ്യത എത്ര വിരളം.

No comments:

Post a Comment